Sunday, May 8, 2011

അഹം ബ്രഹ്മാസ്മി  


"ആരാ? എവിടന്നാ?"

 വേനല്‍ മഴ ഇറുത്തെറിഞ്ഞ മഞ്ഞക്കുടമണി മൊട്ടുകള്‍ ചവിട്ടി മുറ്റത്തെ കണിക്കൊന്ന മരവും കടന്ന് വീടിന്‍റെ ഉമ്മറത്തെത്തിയ എന്നെ, തെല്ലൊന്ന് അമ്പരപ്പിച്ച്കൊണ്ട് അച്ഛന്‍റെ ശബ്ദം. ഞാന്‍ അച്ഛനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഭാവഭേദമൊന്നും ഇല്ല. നിസ്സഹായമായ ഗാംഭീര്യത്തോടെ തന്‍റെ മടകാക്കുന്ന വയസ്സന്‍ സിംഹത്തെപ്പോലെ അച്ഛന്‍ എന്നെത്തന്നെ തുറിച്ചുനോക്കി ഇരിപ്പാണ്. അകത്തുനിന്നും ഉത്കണ്ഠയുടെ കാല്‍പ്പെരുമാറ്റം ഉമ്മറത്തേക്കൊടിവരുന്നു. ഓരോ കാലടിയിലും കരുതലിന്‍റെ, ഭയത്തിന്‍റെ, ഏകാന്തതയുടെ, നിസ്സഹായതയുടെ മാറ്റൊലി കേള്‍ക്കാം. ഇരുട്ടില്‍ നിന്നും അറണ്ട സന്ധ്യയിലേക്ക് അമ്മ എത്തി. മുറ്റത്ത് ഞാനാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തില്‍, തിരിച്ചുകിട്ടിയ ആശ്രയത്തിന്‍റെ ശക്തി അമ്മമുഖത്ത് തെളിഞ്ഞു. ഒരു നിമിഷത്തില്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ സ്ത്രീയായി അമ്മ അച്ചനോട് പറഞ്ഞു, "സുധാകരനാ..."
 
 **************************************************************************************************
 സര്‍ക്കാരാശുപത്രിയുടെ പരാധീനതകളുടെ പ്രതീകമായ ഒരു പൊളിഞ്ഞ ബെഞ്ചില്‍ ഇരിക്കുന്ന പുരുഷനോട് നേഴ്സ് പറഞ്ഞു, "അകത്തേക്ക് ചെല്ലാം."
 അമ്മയെന്ന സ്വര്‍ഗതില്‍നിന്നും വേര്‍പെട്ട് ഭൂമിയിലെ ആദ്യ സുഷുപ്തിയില്‍ ലയിച്ച കുഞ്ഞിനെ ചൂണ്ടി അമ്മ പറഞ്ഞു, "നമ്മുടെ മോന്‍..."
 ആ പുരുഷന്‍ അച്ഛനാവുന്നു.
 
 ***************************************************************************************************
 ജീവിതത്തിലെ ഓരോ പടവുകളിലും പ്രത്യക്ഷ കവചമായി അമ്മയുടെ സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജീവിതത്തിന്‍റെ പാഠം പക്ഷെ അച്ഛനെന്ന പുസ്തകമാണ് പഠിപ്പിച്ചത്. ചിന്ത കൊണ്ടും, സംവാദങ്ങള്‍ കൊണ്ടും മനുഷ്യനെന്ന ദിവ്യജന്മത്തിന്‍റെ ഔന്നിത്യം സ്വജീവിതംകൊണ്ട് പഠിപ്പിക്കുകയായിരിന്നു അച്ഛന്‍. അദ്ദേഹം ഒരിക്കലും പൂര്‍ണനായി എനിക്കുമുന്നില്‍ നിലകൊണ്ടില്ല. ആ അപൂര്‍ണതകളില്‍ നിന്നും പഠിക്കാന്‍ അച്ഛന്‍ എനിക്ക് സ്വാതന്ത്ര്യം തന്നു. തുറസ്സായ മനസ്സും മാനവികതയിലതിഷ്ടിതമായ ചിന്തകള്‍ കൊണ്ടും വളരാന്‍ അച്ഛന്‍ പ്രേരണയായി.
 
 ***************************************************************************************************
 "ഈ ജോലിക്ക് നിങ്ങളോളം പ്രാപ്തിയുള്ള മറ്റുള്ളവരില്‍നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത് എന്താണ്?"
 "മുന്‍വിധികളില്ലാത്ത ചിന്തയും, ജീവിതത്തെ നേരിടാനുള്ള ആത്മധൈര്യവും."

 പഠിച്ചുവച്ചത് പോലെതന്നെ, എന്നാല്‍ തികഞ്ഞ ആത്മവിശ്വാസം തോന്നിക്കുമാറ് മറുപടി നല്‍കി. ജീവിതത്തോട് മല്ലിടാനും ചിന്തകള്‍ കൂര്‍പ്പിച്ച് മനുഷ്യരാശിയുടെ നന്മക്കുതകുമാറ് പ്രവര്‍ത്തികക്കുവാനും ഒന്നിന്നും എനിക്കന്ന് താത്പര്യമുണ്ടായിരുന്നില്ല. എങ്ങനേയും ഉന്നത പദവിയിലുള്ള ഒരു ജോലി, അവിടന്ന് പിന്നെ ജീവിതത്തിന്‍റെ ഓരോ പടവുകള്‍; ലക്ഷ്യങ്ങലെല്ലാം വ്യക്തമയിരിന്നു.

"Life is pulling me into it, rather than I leading it." ഒരിക്കല്‍ ഞാന്‍ അച്ചനെഴുതി.


 *****************************************************************************************************

  "സുധര്‍മ്മേടെ മകളെ ഒടുവിലവര് ആ മാര്‍വാഡി ചെക്കനുതന്നെ കൊടുക്കാന്‍ തീരുമാനിച്ചത്രെ! അവളിന്നലെ വിളിച്ചിരിന്നു. കല്യാണവും മറ്റും അവിടെ വച്ചായിരിക്കും. ഫോട്ടോ അയച്ചു തരാന്ന് പറഞ്ഞു. എനിക്ക് കാണണമെന്നുണ്ടായിരിന്നു സുധാകരാ... എത്രയായാലും എന്‍റെ പേരക്കുട്ടിടെ കല്യാണമല്ലേ? 18 ആകുന്നതേ ഉള്ളൂ വീണമോള്‍ക്ക്‌. ഇനിപ്പോ പഴയ ജാതിം കുലോം ഒക്കെ ആരു നോക്കുന്നു? നിന്‍റെ അനുജന്‍ സുധീരന്‍ ഒരു പാകിസ്ഥാനിയെ വിവാഹംചെയ്തപ്പോള്‍ ഉണ്ടായപോലത്തെ വിഷമമൊന്നും ഇല്ല ഇപ്പൊ. ആയിടെ കണ്ടതാ അച്ഛനവനെ അവസാനമായി. അവന്‍റെ കുട്ടികള്‍ക്കൊന്നും നമ്മടെ ഭാഷ അറിയില്ലാത്രേ!അവരടെ അമ്മേടെ ഭാഷേം അറിയില്ലാന്ന്. ഇംഗ്ലീഷ്കാരോടൊപ്പം, പാവം കുട്ടികള്‍..."
 
  അമ്മക്ക് പറയാന്‍ ഒരുപാടുണ്ടായിരിന്നു.
  പുറത്ത് വീണ്ടും മഴ.
 
 ******************************************************************************************************
 "ഈ റോഡ്‌ ഒന്ന് വെടിപ്പാക്കിയിരുന്നെങ്കില്‍ മുറ്റംവരെ വണ്ടി വന്നേനെ. പഞ്ചായത്തീന്ന് ഒരാളും തിരിഞ്ഞു നോക്കാനില്ല. തൊഴിലുറപ്പിന് വരണ സ്ത്രീകള് വെടിപ്പാക്കിയിടണോണ്ട് ഇത്രെങ്കിലും. അടുത്തവീടുകളിലും ആരും ഇല്ല സുധാകരാ. എല്ലാപേര്‍ക്കും ഇപ്പൊ പുറത്തും പട്ടണത്തിലുമൊക്കെ നല്ല ജോലിയുണ്ട്. ഒക്കേം വീടും വാടകക്കാ. ബീഹാറികളും ഹിന്ദിക്കാരും വന്നു താമസിക്ക്യാ. ചിലതിന്‍റെയൊക്കെ നോട്ടം തന്നെ പേടിപ്പെടുത്തും. കള്ളന്‍മാരുടെ ശല്യം ഉണ്ടെന്നാ കേള്‍ക്കണേ. അച്ഛനിപ്പോ ഓര്‍മ തീരേയില്ല. ഇരുട്ടിയാല്‍ വെളുക്കണവരെ എനിക്കുറക്കം കിട്ടണില്ല..."

 അമ്മക്ക് ആകുലതകളും പരിഭവങ്ങളും തീരുന്നില്ല. ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ദൂരേക്ക്‌ നോക്കിക്കിടക്കുന്നു.

 "അടുത്തമാസം വരുമ്പോ നീ അവളേം കുട്ടികളേം കൂട്ടില്ലേ?"
 
 ******************************************************************************************************
 "അമ്മെടവിടുന്നു കഴിച്ചിട്ടാണോ സുധാകരേട്ടന്‍ വന്നെ? ഭക്ഷണം എടുത്തു വയ്ക്കട്ടെ?"
 "അച്ഛാ, I'm going to complaint against Rohit. അവനിന്ന് എന്നെ ഒരുപാട് കളിയാക്കി. He is an IDIOT."
 "നമുക്ക് തീര്‍ച്ചയായും, next week അച്ഛന്‍റെ വീട്ടില്‍ പോകാം മോളേ!"

 അനവസരത്തില്‍ എന്തോ കേട്ടതുപോലെ അവളെന്നെ നോക്കി. എന്നിട്ട് വിളിച്ചു പറഞ്ഞുകൊണ്ടോടിപ്പോയി,
 "അമ്മേ! അച്ഛനിന്നും sentiയാണ്..."
 ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സഹധര്‍മിണി അകത്തേക്ക്.

 ഈ വീട്ടില്‍ ഞാന്‍ മകനല്ല; അച്ഛനാണ്.
 
 ******************************************************************************************************
 "സൂക്ഷിച്ചു പോണം, കേട്ടോ?" അമ്മയുടെ കരുതല്‍ പിന്‍വിളിയായി, ശക്തിയായി കൂടെ.
 യാത്ര പറയുമ്പോള്‍ അച്ഛന്‍ വീണ്ടും ചോദിച്ചു, "ആരാ? എവിടന്നാ?"

 ഞാന്‍... ഞാന്‍ ആരാണ്?
 ബുദ്ധനും ജൈനനും ശങ്കരനും സ്വയം ചോദിച്ച ചോദ്യം. ആരാണ് താന്‍ എന്ന അറിവ് മനുഷ്യജീവിതത്തെ ധന്യവും പൂര്‍ണവുമാക്കുന്നു.
 എന്നാല്‍, അവരെപ്പോലെ ഞാന്‍ ജീവിതത്തിന്‍റെ സത്യന്വേഷണത്തിനിറങ്ങിയതല്ല. എന്നെ ഞാനക്കുന്നത്, അത് നിങ്ങളാണ്.  നിങ്ങളോടൊത്ത് ഞാന്‍ സനാധനനാണ്.
 ഞാന്‍, ഞാന്‍ നിങ്ങളുടെ മകനാണ്.


Thursday, January 27, 2011

വയലറ്റ്‌ പൂക്കള്‍  

വയലറ്റ് പുഷ്പങ്ങള്‍ക്ക് ഇത്രക്ക് ക്ഷാമമുണ്ടോ? എവിടെനിന്നെങ്കിലും കുറച്ച് പൂക്കള്‍ സംഘടിക്കാന്‍ അവനെന്താണിത്ര വിഷമം?


*******************************************************************************


അവന്‍ വരുന്നുണ്ട്‌. പാവം, പ്രാകൃതമായ വേഷം. വിരഹം അവനെ ഇത്രക്ക് തകര്‍ത്തോ? എന്താണ് അവന്‍ കൊണ്ടുവന്നിട്ടുള്ളത്? ഓഹോ... തേടിയലഞ്ഞു നിനക്ക് ഈ നീലപ്പൂക്കള്‍ മാത്രമേ കിട്ടിയുള്ളോ? ഞാന്‍ പിണങ്ങി എന്നുപറഞ്ഞു മുഖം വെട്ടിച്ചു എന്നത്തേയും പോലെ അവനെ എന്റെ ചുറ്റും നിറുത്താം, പരിഭവം അഭിനയിച്ചു. പക്ഷെ, എങ്ങനെ? അവന്റെ ആ ക്ഷീണിച്ച മുഖം കണ്ടില്ലേ? എങ്ങനെ അതില്‍ നോക്കി 'ഞാന്‍ നിന്നോട് പിണക്കമാണ്‌' എന്ന് പറയും? അത്രക്ക് തളര്ച്ചയുണ്ട് ആ മുഖത്ത്.


എന്താണിത്? ഒന്നും മിണ്ടാതെ നീ ഈ പൂക്കള്‍ നല്‍കി മൌനമായി മാറി നില്‍ക്കുന്നോ? നിനക്ക് എന്റെ പേര് മറന്നു പോയോ? അതോ എന്റെ ചെറിയ ഭ്രാന്തുകള്‍ നിന്നിലും മടുപ്പുണ്ടാക്കി തുടങ്ങിയോ? ഇങ്ങനെ എന്നില്‍നിന്നും അകന്നു നില്ക്കാന്‍ ഞാന്‍ നിനക്ക് അത്രമേല്‍ അന്യയോ? നീ ക്ഷീണിതനാണ്. എനിക്കിപ്പോള്‍ ശരിക്കും വിഷമം തോന്നുന്നുണ്ട്.വയലറ്റ് പുഷപങ്ങള്‍ക്കായി വാശിപിടിക്കെണ്ടിയിരുന്നില്ല.

*********************************************************************************


ഒക്ടോബര്‍ 14; ഇന്നെന്റെ ജന്മദിനമാണ്. അതോര്‍ക്കുന്നവരെല്ലാം ആശംസകള്‍ നേര്‍ന്നു. അവന്‍ മാത്രം മിണ്ടിയില്ല. ഇളം കറുപ്പ്‌ കൃഷ്ണമണികള്‍ ചലിപ്പിച്ചു എന്നെ അവന്‍ നോക്കുന്നുണ്ട്. അവസാനത്തെ ഊഴം കാക്കുകയാണ് അവന്‍. അതനെനിക്കും ഇഷ്ടം. ആരവങ്ങല്‍ക്കൊടുവില്‍ തനിയെ നാലഞ്ച് നിമിഷം. ഓഫീസില്‍ നിന്നും പുറപ്പെടുമ്പോള്‍ അവന്‍ ഓടിയെത്തി, എന്റെ അരുകിലേക്ക്. കൂടെ എത്താന്‍ ഞാന്‍ കാത്തു നിന്നു. അരുകില്‍ വന്ന് നിന്നപാടെ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി. കണ്ണുകളില്‍ തിരയിളക്കവും, ചുണ്ടുകളില്‍ നിഷ്കളങ്കമായ പുന്ചിരിയുമായി അവന്‍ ചോദിച്ചു, "നീ പറഞ്ഞില്ല, പിറന്നാള്‍ സമ്മാനം എന്താ വേണ്ടത് എന്റെ സ്നേഹയ്ക്ക്?". ചാറ്റല്‍ മഴയത്ത് എനിക്കരുകില്‍ നിന്നവന്‍ കിതപ്പോടുകൂടി ചോദിച്ചപ്പോള്‍ ഞാന്‍ അവന്റെ ഉയര്‍ന്നു താഴുന്ന ചുമലുകളിലേക്ക് നോക്കുകയായിരുന്നു.


എന്നത്തേയും പോലെ 'ഡെലിക്കസി'യില്‍ നിന്നും കാപ്പി കുടിക്കുമ്പോള്‍ അവന്‍ എന്നോട് തന്റെ സ്വപ്‌നങ്ങള്‍ പങ്കുവച്ചു. ആ സ്വപനങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന ദിവസത്തെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കു അവന്‍ എന്നോട് വീണ്ടു ചോദിച്ചു, "പറ, എന്താ വേണ്ടത് പിറന്നാള്‍ സമ്മാനമായി?" "വയലറ്റ് പൂക്കള്‍"; പെട്ടന്നായിരുന്നു എന്റെ മറുപടി. "പക്ഷെ ഇന്ന് വേണ്ട. ഏറ്റവും ഭംഗിയുള്ള ആ പൂക്കള്‍ തേടിപ്പിടിച്ചു നീ എനിക്ക് പിന്നെ തന്നാല്‍ മതി. വെറും വയലറ്റ്‌ പോരാ, തിളങ്ങുന്ന കറുപ്പ്‌ എന്ന് തോന്നുന്ന ഒരുപിടി പൂക്കള്‍. നീ തന്നെ എനിക്കവ തേടിക്കൊണ്ട് തരണം. പണ്ട് ഭീമസേനന്‍ കൊണ്ട് വന്നത് പോലെ, നീ തന്നെ എനിക്കത് തേടിക്കൊണ്ട് തരണം. പിറന്നാള്‍ സമ്മാനമായി എനിക്ക് മറ്റൊന്നും വേണ്ട. പക്ഷെ അന്ന് നീ ഇതുപോലെ മാറി നില്‍ക്കരുത്. ഒന്നാമനായി നീ എന്റെയരുകില്‍ വരണം. തിളങ്ങുന്ന ചുമന്ന കോടിയുടുത്തു ഞാന്‍ പൂക്കള്‍ ചൂടി കാത്തിരിക്കും; നീ കൊണ്ട് വരുന്ന ഏവരേം അമ്പരിപ്പിക്കുന്ന വയലറ്റ്‌ പുഷ്പങ്ങല്‍ക്കായി. അന്ന് നീ എന്നെ സ്നേഹപൂര്‍വ്വം ചുംബിക്കണം, ലോകം കാണ്‍കെ." "നിനക്ക് ഭ്രാന്താണ് സ്നേഹ." ബില്ലിനുള്ള പണമടച്ചു എനിക്ക് ഒരു ചോക്കലേറ്റ് സമ്മാനിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, ഞാന്‍ കൊടുത്ത സമ്മാനം തുറന്നും അവന്‍ പറഞ്ഞു.



******************************************************************************


എനിക്കിപ്പോള്‍ നല്ല കുറ്റബോധം തോന്നുന്നുണ്ട്. വിജയത്തിന്റെ വയലറ്റ് പുഷ്പങ്ങളുമായ് അവന്‍ വരും എന്നെനിക്കുറപ്പായിരുന്നു. പക്ഷെ കാത്തിരിക്കാന്‍ എനിക്കായില്ല. അവനു മുന്നേ സുന്ദരനായ മറ്റൊരുവന്‍ എനിക്കായി ഇന്നലെ വയലറ്റ് പൂക്കള്‍ കൊണ്ടുവന്നു. എന്റെ ചുണ്ടുകളില്‍ അവന്‍ ദീര്‍ഘമായി ചുംബിച്ചു. എന്നിലെ രക്തമയം ഇല്ലാതാക്കി അവന്‍ എന്നെ സ്വന്തംക്കുമ്പോള്‍, എന്റെ പ്രിയനു ഞാന്‍ അപ്രാപ്യയായി. നിറഞ്ഞ ആരവത്തിന് നടുവില്‍, എന്റെ പ്രിയനെ ഒന്ന് പുണരാന്‍, ഒരു യാത്ര ചോദിയ്ക്കാന്‍ എനിക്കവുന്നില്ലല്ലോ! എന്തിനു നീ എന്നോട് പിണങ്ങി മാറി നില്‍ക്കുന്നു? എന്റെ അപരാധം നിനക്ക് പൊറുക്കുവാനകുന്നില്ലേ? ക്ഷമിക്കുക, കഴിയുമെങ്കില്‍ എന്ന്റെ തെറ്റിനെന്നോട് പൊറുക്കുക. മരണത്തിന്റെ കടും വയലറ്റ് നിറം എനിക്കത്രമേല്‍ ഇഷ്ടമായിരുന്നു. അതുമായി 'അവന്‍' വന്നുവിളിച്ചപ്പോള്‍ അവന്റെ മണവാട്ടിയായി ഞാന്‍ യാത്രയാകുന്നു. നഷ്ടങ്ങളുടെ കണക്കെനിക്കിപ്പോള്‍ അറിയില്ല; ലാഭമായി നീ തന്ന സ്വപ്‌നങ്ങള്‍ മാത്രം.



******************************************************************************


ഇപ്പോള്‍ ഇവിടെക്കാരും വരാറില്ല; ഉറ്റവരും ഉടയവരും, ആരും. വരാറുള്ളത് അവന്‍ മാത്രമാണ്, കൈ നിറയെ വയലറ്റ് പൂക്കളുമായി. കൊഴിഞ്ഞുപോയ സ്വപ്‌നങ്ങള്‍ വാടിത്തളര്‍ത്തിയ കണ്ണുകളില്‍ നിന്നും തുള്ളികള്‍ എന്നിലെക്കാതപിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതാണ് പതിവ്. എന്നും ഞാന്‍ കേഴുന്നത് അവന്‍ നാളെ മടങ്ങിവരരുത് എന്ന്നാണ്.വയലെറ്റ്‌ പൂക്കളെ വെറുക്കുന്ന മറ്റേതെങ്കിലും സ്നേഹ അവന്റെ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കണേ എന്നാണ്.




******************************************************************************


ഇന്ന് ഒക്ടോബര്‍ 14; മറ്റേതുദിവസത്തേക്കാളും അവന്റെ സാമീപ്യം ഞാന്‍ കൊതിക്കുന്ന ദിവസം. മറ്റൊരു ദിവസവും അവനെ ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ന് ഒക്ടോബര്‍ 14, എന്റേയും അവന്റേയും ജന്മദിനം.